ഭാരതീയചലച്ചിത്രരംഗത്തെ ആദ്യകാല ശബ്ദലേഖകരിൽ പ്രമുഖനായിരുന്നു കൃഷ്ണ ഇളമൺ എന്നു് അറിയപ്പെട്ടിരുന്ന വി. കെ. കൃഷ്ണൻനമ്പൂതിരി . തിരുവല്ലയിൽ ഇളമൺ ഇല്ലത്തായിരുന്നു ജനനം. ചെറുപ്പത്തിൽ ചലച്ചിത്രമേഖലയോടു് പ്രത്യേകമായ ഒരു താല്പര്യവും ഇല്ലായിരുന്നു.1939 ൽ തന്റെ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം കഴിഞ്ഞു് തിരുവല്ലയിൽ നിന്നും കൽക്കത്തയിലേക്കു് പോയ കൃഷ്ണൻ, ശാന്തിനികേതനിൽ ബിരുദപഠനത്തിനായി ചേർന്നു. ഗുരുദേവ് രവീന്ദ്രനാഥടാഗോറിന്റെ ആത്മീയചൈതന്യം ശാന്തിനികേതനിൽ എല്ലായിടവും നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അതു്. ഗുരുദേവസാന്നിദ്ധ്യം ഉള്ള കാലഘട്ടത്തിൽത്തന്നെ അവിടെ പഠിക്കാൻ കഴിഞ്ഞതു് തന്റെ മഹാഭാഗ്യമായി അദ്ദേഹം എന്നും കരുതിയിരുന്നു. രണ്ടുവർഷത്തെ പഠനത്തിനുശേഷം സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. സിനിമാരംഗത്തോടു് യാതൊരു ആഭിമുഖ്യവും ഇല്ലാതിരുന്നെങ്കിലും കൃഷ്ണന്റെ ജീവിതം ആ വഴിക്കു തിരിച്ചുവിടപ്പെട്ടു എന്നതു് ഒരു ആകസ്മികത ആവാം. ശാന്തിനികേതനിലെ ഹോസ്റ്റലിലെ തന്റെ സഹവാസിയും, കടുത്ത സിനിമാപ്രേമിയും, ഭാവിയിൽ ഒരു ചലച്ചിത്രഛായാഗ്രാഹകനാകാൻ ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തിയുമായിരുന്ന സി വി ബി ആർ പ്രസാദ് എന്ന ആത്മമിത്രത്തിന്റെ പ്രേരണ ആണു് അതിനു നിമിത്തമായതു്.
ശാന്തിനികേതനിലെ ബിരുദ പഠനത്തിനുശേഷം ശബ്ദലേഖനമേഖലയിലേക്കാണു് അദ്ദേഹം പ്രവേശിച്ചതു്. മുംബൈയിലെ അബ്ദുള്ള ഫാസിൽ ബോയ് ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ സൗണ്ട് റെക്കോർഡിങ്ങ് പഠിക്കാൻ ചേർന്നു. ശ്രീ പ്രസാദ് അവിടെത്തന്നെ ഛായാഗ്രഹണപഠനത്തിനും ചേർന്നിരുന്നു. അവിടെനിന്നും ബിരുദവുമായി പുറത്തിറങ്ങിയ കൃഷ്ണനു് ‘ശ്രീ സൌണ്ട് സ്റ്റുഡിയോ’യിൽ മൈക്ക് അസിസ്റ്റന്റ് ആയിട്ടു് ആദ്യത്തെ നിയമനം കിട്ടി. ഈ പ്രതിഭാധനനു് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ശബ്ദലേഖന രംഗത്തെ അക്കാലത്തെ പ്രഗൽഭരായിരുന്ന ചന്ദ്രകാന്ത് പാണ്ഡ്യ, എസ്.വി. പാട്ടീൽ, വി.എൻ. ശർമ്മ എന്നിവരുടെയൊക്കെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുവാനുള്ള അവസരം ലഭിച്ചു. 1943 ൽ പൃഥ്വിരാജ് ചിത്രമായ ഫൂലിൽ സഹശബ്ദലേഖകനായി പ്രവർത്തിച്ചു. അക്കാലത്തു് ഹിന്ദി സിനിമാരംഗത്തു് ശോഭിച്ചിരുന്ന അതിപ്രശസ്തരായ ഗായകരേയും,സംഗീതസംവിധായകരേയും,നടീനടന്മാരേയും പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഉള്ള ഭാഗ്യം സിദ്ധിച്ചു. ശ്രീ സൌണ്ട് സ്റ്റുഡിയോയിൽ ജോലിചെയ്യുമ്പോൾ ചരിത്രപ്രധാനമായ ‘ധർതി കേ ലാൽ’ (1946) എന്ന പ്രസിദ്ധമായ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചു. സ്വതന്ത്രമായി ഒരു പാട്ടു് മുഴുവനായി ഗാനലേഖനം ചെയ്യുവാനുള്ള അവസരം ആദ്യമായി അദ്ദേഹത്തിനു ലഭിച്ചതു് ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുമ്പോഴാണു്. അതിന്റെ സംഗീതസംവിധായകനായ പണ്ഡിറ്റ് രവിശങ്കറിന്റെ അഭ്യർത്ഥനപ്രകാരം ആയിരുന്നു അതു്. പിന്നീടു് കുറച്ചുനാളുകൾ കൂടി മുംബൈയിൽ വിവിധ സ്റ്റുഡിയോകളിൽ ജോലിചെയ്തു. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ) സ്ഥാപക അംഗമായിരുന്നു കൃഷ്ണ ഇളമൺ. മുംബൈയിൽ വർഗ്ഗീയകലാപങ്ങൾ ഉടലെടുക്കുവാൻ ആരംഭിച്ചതോടെ അവിടെനിന്നും നാട്ടിലേയ്ക്കു മടങ്ങി.
1952-ൽ മെറിലാന്റ് സ്റ്റുഡിയോയിൽ അവിടുത്തെ സ്ഥിരം ശബ്ദലേഖകനായ വി സി ഐസക്കിന്റെ സഹായി ആയി ജോലിയിൽ പ്രവേശിച്ചു. പിന്നീടു് ശ്രീ ഐസക് അവിടെനിന്നും വിട്ടുപോയപ്പോൾ, ചീഫ് റെക്കോഡിസ്റ്റായി മെറിലാന്റ് സ്റ്റുഡിയോയിൽ നിയമിക്കപ്പെട്ടു. പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, ശ്രീരാമപട്ടാഭിഷേകം, കാട്ടുമൈന, കറുത്ത കൈ, കളിയോടം, സ്നാപകയോഹന്നാൻ, പട്ടുതൂവാല, ഹോട്ടൽ ഹൈറേഞ്ച്, അദ്ധ്യാപിക, കുമാരസംഭവം, ചട്ടമ്പിക്കവല, ശ്രീ ഗുരുവായൂരപ്പൻ, കാടു്, ദേവി കന്യാകുമാരി,സ്വാമി അയ്യപ്പൻ, ഹൃദയം ഒരു ക്ഷേത്രം - ഇങ്ങിനെ പോകുന്നു അദ്ദേഹം ശബ്ദലേഖനം നിർവ്വഹിച്ച മലയാളചലച്ചിത്രങ്ങളുടെ നിര. 'കാലം മാറുന്നു' എന്ന ചിത്രത്തിൽ ഒ.എൻ.വി -ദേവരാജൻ ടീമിന്റെ ആദ്യത്തെ ചലച്ചിത്ര ഗാനം റിക്കോർഡ് ചെയ്തതും അദ്ദേഹത്തിന്റെ സംഭാവനകളിൽ പെടുന്നു. ചലച്ചിത്രരംഗത്തെ എൺപതിലധികം സിനിമകൾക്കു് ശബ്ദലേഖനം നിർവഹിച്ചു. ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പു് ഒരു സ്റ്റുഡിയോ തുടങ്ങിയപ്പോൾ സൗണ്ട് എഞ്ചിനീയർ ആകാൻ ആദ്യം ക്ഷണം ലഭിച്ചതു് കൃഷ്ണനായിരുന്നു. പക്ഷേ മെറിലാന്റ് സ്റ്റുഡിയോയിൽ നിന്നും വിട്ടുപോകാൻ ഇഷ്ടമില്ലാതിരുന്നതിനാൽ ആ ക്ഷണം നിരസിക്കുകയും കാൽനൂറ്റാണ്ടിലേറെ വർഷങ്ങൾ മെറിലാന്റിൽ തുടരുകയും ചെയ്തു.1978 ൽ ശ്രീ സുബ്രഹ്മണ്യം മുതലാളി നിര്യാതനായശേഷം അധികകാലം അവിടെ തുടർന്നില്ല.1981ൽ അദ്ദേഹം മെറിലാന്റിൽ നിന്നും വിരമിക്കുകയും കുടുംബവുമൊത്തു് വിശ്രമജീവിതത്തിലേക്കു് ഒതുങ്ങിക്കൂടുകയും ചെയ്തു.
ചലച്ചിത്രശബ്ദലേഖനകലയുടെ ആരംഭഘട്ടങ്ങളിൽ സാങ്കേതികവിദ്യയുടെ ആദ്യകാലപരിമിതികൾ മറികടന്നും മികച്ച ശബ്ദമിശ്രണം കാഴ്ചവെക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ശാന്തിനികേതനിലെ പഠനകാലത്തു് പ്രകൃതിയുടെ സംഗീതം ഹൃദയത്തോടു തൊട്ടറിഞ്ഞു് ആവോളം ആസ്വദിക്കാൻ കഴിഞ്ഞതിന്റെ പിൻബലം തന്റെ പ്രവർത്തനമേഖലയായ ചലച്ചിത്ര ശബ്ദലേഖന കലയിൽ പ്രചോദനമായിത്തീർന്നിട്ടുണ്ടു് എന്നും പ്രകൃതിയുമായി അവിടെവെച്ചുണ്ടായിരുന്ന ഈ സല്ലാപമായിരുന്നു തന്റെ ശക്തി എന്നും അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു.
കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ചങ്ങനാശ്ശേരി കുമാരമംഗലത്തു് മനയിലെ രാജേശ്വരി അന്തർജ്ജനം. മക്കൾ : ഗിരീഷ് ഇളമൺ, സുരേഷ് ഇളമൺ, സുഷമ. സുരേഷ് ഇളമൺ വളരെ പ്രശസ്തനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണു്.
പ്രസിദ്ധങ്ങളായ ഒട്ടനവധി ചലച്ചിത്രനിർമ്മാണങ്ങളുടെ പിന്നണിയിലും ശബ്ദലേഖനരംഗത്തും ഒരുകാലത്തു് ജ്വലിച്ചു നിന്നിരുന്ന ഈ അതുല്യ പ്രതിഭ 2015 ആഗസ്റ്റ് 9 നു് തന്റെ 96 മത്തെ വയസ്സിൽ വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി.
തയ്യാറാക്കിയതു് - കല്യാണി